സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വേറിട്ട് നിന്ന പ്രതികരണം പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയറിന്റെതായിരുന്നു. തനിക്ക് പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്. ആണ്‍പ്രതിമ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നാണ് അലന്‍സിയറുടെ വാദം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു നടന്റെ പ്രതികരണം.
പുരസ്‌കാരത്തുകയായ 25,000 രൂപ നാണക്കേടാണെന്നും തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നും തുക വര്‍ധിപ്പിക്കണമെന്നും അലന്‍സിയര്‍ ആവശ്യപ്പെട്ടു.
“പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ പുരസ്‌കാരം എല്ലാവർക്കും കിട്ടും. സ്‌പെഷ്യൽ ജൂറി കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും”–നടൻ അഭ്യർത്ഥിച്ചു.