സംസ്ഥാന സഹകരണനിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് വായിക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടനെ ഒടുവില്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് പിന്തിരിപ്പിച്ചു. ബില്ലില്‍ ഒതുങ്ങി നിന്ന് സംസാരിക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കുഴല്‍നാടന്‍ കരുവന്നൂര്‍ റിപ്പോര്‍ട്ട് വായന തുടര്‍ന്നതോടെയാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാൻഡ് റിപ്പോർട്ട് തുടർന്നും വായിച്ചു.
ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാൻഡ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. തന്നെക്കുറിച്ച് ഭരണ പക്ഷം അപമാനിച്ചു പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്തതോടെ പ്രസംഗം അവസാനിപ്പിച്ചു.