ചില അഭ്യുദയകാംക്ഷികൾ തന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ സംഗോളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. ബിജെപിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“എൻസിപിയുടെ ദേശീയ അധ്യക്ഷൻ എന്ന നിലയിൽ, എന്റെ പാർട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. ഭാരതീയ ജനതാ പാർട്ടിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയത്തിൽ ചേരുന്നതല്ല”- പവാർ ഇങ്ങനെ പ്രതികരിച്ചതായിറിപ്പോർട്ടുകൾ പറയുന്നു.
മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാഗമായ തന്റെ അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി ശനിയാഴ്ച പൂനെയിൽ നടന്ന “രഹസ്യ” കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ “അദ്ദേഹം എന്റെ ആളാണെന്ന വസ്തുത നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ മരുമകൻ ആണ് എന്നത് ഓർമിപ്പിക്കുന്നു” എന്നാണ് പവാർ പ്രതികരിച്ചത്.
“എന്റെ മരുമകനെ കണ്ടുമുട്ടിയതിൽ എന്താണ് തെറ്റ്? കുടുംബത്തിലെ മുതിർന്ന ഒരാൾ മറ്റൊരു കുടുംബാംഗത്തെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ ഒരു പ്രശ്നവും ഉണ്ടാകേണ്ടതില്ല”- പവാർ പറഞ്ഞു.
അന്തരിച്ച എംഎൽഎ ഗണപതിറാവു ദേശ്മുഖിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഞായറാഴ്ച സോലാപൂർ ജില്ലയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി പവാർ വേദി പങ്കിട്ടത് ഏറെ ചർച്ചയായിട്ടുണ്ട്.