രാഹുൽ ഗാന്ധി തന്റെ വൻ വിജയമായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ആരംഭിക്കാൻ തീരുമാനിച്ചു. ഈ ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്തറിൽ നിന്ന് യാത്ര ആരംഭിക്കുമെന്നാണ് വിവരം . ഗുജറാത്തിൽ നിന്ന് ആരംഭിച്ച് ഉടനെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലൂടെയും യാത്ര കടന്നുപോകും – രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവയാണവ. ഈ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലൂടെ യാത്ര എത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലെ പരശുറാം കുണ്ഡിൽ യാത്ര സമാപിക്കും .
കെസി വേണുഗോപാലും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ സംഘം രാഹുൽ ഗാന്ധിയുമായും യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായും കൂടിയാലോചിച്ച് റൂട്ട് അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. യാത്ര ഗുവാഹത്തിയിലെ കാമാഖ്യാ ദേവി ക്ഷേത്രത്തിൽ അവസാനിപ്പിക്കാനായിരുന്നു തുടക്കത്തിലുള്ള ആലോചന. എന്നാൽ മണിപ്പൂർ കലാപം ഉണ്ടായതോടെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഉൾക്കൊള്ളും വിധം ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി യാത്ര ആ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം.