മണിപ്പൂരിനെ രണ്ടായി വിഭജിച്ചെന്ന് രാഹുൽ ഗാന്ധി. മോദി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ത്രിദിന ചർച്ച ചൊവ്വാഴ്ച തീപ്പൊരിയോടെയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ശബ്ദം മോദി കേൾക്കുന്നില്ല നിങ്ങൾ മണിപ്പുരിനെ തകർത്തു. നിങ്ങൾ രാജ്യദ്രോഹികളാണ്. നിങ്ങൾ ഇന്ത്യ എന്ന എന്റെ അമ്മയെ കൊല്ലുകയാണ് എന്ന് രാഹുൽ ഭരണപക്ഷത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചു. തന്റെ വാക്കുകൾ ഹൃദയത്തിൽനിന്നും വരുന്നതാണെന്നും താൻ മണിപ്പൂർ സന്ദർശിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“മണിപ്പൂരിലെ ക്യാമ്പുകളിൽ എത്തി ഞാൻ സ്ത്രീകളുമായും കുട്ടികളുമായും സംസാരിച്ചു, എന്നാൽ പ്രധാനമന്ത്രി മോദി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ. ഞാൻ ഒരു സ്ത്രീയോട് ചോദിച്ചു, ‘നിനക്കെന്താണ് സംഭവിച്ചതെന്ന് അപ്പോൾ ആ സ്ത്രീ പറഞ്ഞത് തന്റെ ഏക മകൻ തെന്റെ കൺമുന്നിൽ വെടിയേറ്റു. രാത്രി മുഴുവൻ ഞാൻ കരഞ്ഞുകൊണ്ട് അവന്റെ ശവവുമായി കിടന്നു, എന്നാണ്. അവർ നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ അവിടുത്തെ സ്ത്രീകൾ തളർന്നുവീഴുകയാണ്.
“ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണ്” — രാഹുല്‍ വിമർശിച്ചു.
ചർച്ചയിൽ രാഹുൽ തന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് പരാമർശിച്ചു. മറ്റൊരു ഭാരത് ജോഡോ യാത്ര ഉണ്ടാകുമെന്ന് സൂചനയും ഉണ്ടായി. രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാഹുൽ പ്രസംഗം പൂർത്തിയാക്കിയത്.