മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്-ഉം സേവനം നല്‍കാതെ സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും ഒന്നേമുക്കാല്‍ കോടി രൂപ വാങ്ങിയെന്ന സംഭവത്തില്‍ നിയമസഭയില്‍ വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.ക്കെതിരെ ഭൂമി നികുതി വെട്ടിപ്പ് ആരോപണം തിരിച്ചുന്നയിച്ച് സി.പി.എം. ആക്രമണം കടുപ്പിച്ചു. മാത്യു ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലുള്ള വീടിന്റെയും ഭൂമിയുടെയും വില കുറച്ചു കാണിച്ചതിനുള്ള രേഖകള്‍ ഉണ്ടെന്നാണ് സി.പി.എം. പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ വിവരവും ഭൂമി രജിസ്‌ട്രേഷന്‍ സമയത്ത് കാണിച്ച വിലയും തമ്മിലാണ് പൊരുത്തക്കേട്. മാത്യു കുഴൽനാടൻ വലിയ നികുതി വെട്ടിപ്പ് നടത്തിയെന്ന് സി .പി .എമ്മിന്റെ ആരോപണം. 2021 മാർച്ച് 10ന് രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും രണ്ട് പങ്കാളികളും വിലയായി കാണിച്ചത് 1.92കോടി രൂപ മാത്രമാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ 3.5കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണ് പറഞ്ഞിരുന്നത്. 3.5കോടി എന്നത് പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരുമെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിക്കുന്നു.
അതേസമയം ആരോപണത്തിൽ മാത്യു പ്രതികരിച്ചു. ചിന്നക്കനാലിൽ ഭൂമിയുംവീടും ഉണ്ടെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. എത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സി.പി.എമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു . ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാദ്ധ്യമ സൃഷ്ടിയാണെന്നും പറയില്ല– മാത്യു പറഞ്ഞു.