ജമ്മു കശ്‍മീരിൽ വൻ രാഷ്ട്രീയ മുന്നേറ്റവുമായി കോൺഗ്രസ്. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടിയില്‍ (ഡിപിഎപി) നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉള്ള 21 നേതാക്കളാണ് തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദിന് ഇത് വൻ തിരിച്ചടിയായി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർക്ക് ഭൂമിയിലെ സാഹചര്യം അറിയില്ല എന്ന് പറഞ്ഞ ഗുലാം നബി ആസാദിന് തന്റെ ഡിഎൻഎ യിൽ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് തെളിയുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഗുലാം നബിക്കുനേരെ ആഞ്ഞടിച്ചു. 2019 ൽ ആർട്ടിക്കൾ 370 റദ്ദാക്കിയതിനെതിരെ ആരോപണത്തിന് നേതൃത്വം നൽകിയ ഒരു വ്യക്തിയിൽ നിന്നാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു മാറ്റം കാണുന്നതെന്നും ജയറാം രമേശ് പരിഹസിച്ചു. ഗുലാം നബിക്കുവേണ്ടി തനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത നേതാക്കളടക്കം 21 പേർ കോൺഗ്രസിൽ ചേർന്നു എന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
മുന്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയുമായിരുന്ന ആംആദ്മി പാര്‍ട്ടി നേതാവ് യശ്പാല്‍ കുണ്ഡല്‍, രണ്ട് തവണ എംഎല്‍എയായിരുന്ന, ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹാജി അബ്ദുല്‍ റഷീദ് ദര്‍, രണ്ട് തവണ എംഎല്‍സിയും ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി വൈസ് പ്രസിഡന്റുമായിരുന്ന നരേഷ് കെ ഗുപ്ത, ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ശ്യാം ലാല്‍ ഭഗത്ത് അടക്കമുള്ള നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.
“ജമ്മു കശ്മീരില്‍ എല്ലാ ദിവസവും എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുകയാണ്. ഇന്ന് നിരവധി മുന്‍ മന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍, ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നല്ല കാര്യമാണ്. ജമ്മു കശ്മീരില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്നാമത്തെ പാര്‍ട്ടിയായി മാറും” എന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വികാര്‍ റസൂല്‍ വാണി പറഞ്ഞു.