ഹോട്ടലുടമയെ വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി പാലക്കാട് ചുരത്തില്‍ ഉപേക്ഷിച്ച നടുക്കുന്ന സംഭവത്തിന്റെ ചുരുള്‍ നിവരുന്നു. അട്ടപ്പാടി ചുരത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ(58)താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ക്രൂരമായ സംഭവത്തിന്റെ പിന്‍കഥകള്‍ അറിഞ്ഞു തുടങ്ങിയത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന ആളാണ് സിദ്ദിഖ്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഹോട്ടല്‍ ജീവനക്കാരെ ചെന്നൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേറെയും രണ്ടു പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ട്രോളി ബാഗുകളില്‍ നിറയ്ക്കുകയായിരുന്നു. ഇവയാണ് ചുരത്തില്‍ ഉപേക്ഷിച്ചത്. ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആഷിഖ് എന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ നാലുപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആഷിഖിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു. ഷുക്കൂർ എന്നയാളും തിരൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി പറയുന്നു . സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്. സിദ്ദിഖിന്റെ മരണത്തിൽ ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്.