ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഹണിട്രാപ്പാണെന്ന സംശയവും ഉയരുന്നു . കൊലപാതകത്തിന് വ്യക്തിപരമായ കാരണങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. മലപ്പുറം എസ്︋പി സുജിത്ത് ദാസാണ് ഇതുസംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞത് . തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്︋പി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെ ചെന്നൈയിൽ പിടികൂടി. ചെന്നൈയില്‍ നിന്ന് ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കുമെന്നാണ് സൂചനകൾ. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും പൊലീസ് പറഞ്ഞു.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബിലിയും അയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും ചേര്‍ന്ന് എന്തിനാണ് കൊല നടത്തിയത് എന്നത് ദുരൂഹമായി തുടരുന്നു. ഇന്നലെ രാത്രിയിലാണ് ചെന്നൈയില്‍ പ്രതികള്‍ പിടിയിലായത്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ഫര്‍ഹാനയുടെ സഹോദരനും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
തന്റെ പിതാവിനെ കാണാനില്ലെന്ന സിദ്ദിഖിന്റെ മകന്റെ പരാതി കഴിഞ്ഞ ഞായറാഴ്ച തിരൂര്‍ പോലീസില്‍ ലഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുള്‍ നിവരുന്നത്. സിദ്ദിഖിന്റെ എ.ടി.എം. കാര്‍ഡില്‍ നിന്നും പല ദിവസങ്ങളായി തുക പിന്‍വലിക്കുകയും ഫോണ്‍ സ്വിച്ചോഫ് ആയിരിക്കുകയും ചെയ്തതോടെ കുടുംബത്തിന് സംശയം വര്‍ധിച്ചു. ദിനം പ്രതി പിന്‍വിക്കാവുന്ന പരമാവധി തുക തുടര്‍ച്ചയായി പിന്‍വലിച്ചു കൊണ്ടിരുന്നു. തുക പിന്‍വലിക്കുന്നതിന്റെ മെസ്സേജ് വീട്ടിലെ ഫോണില്‍ വന്നതിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നത്. ആകെ രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. എന്നാല്‍ സിദ്ദിഖിനെ കുറിച്ച് ഒരു വിവരവും ലഭിച്ചുമില്ല. ഇതാണ് കുടുംബത്തിന് സംശയം ജനിപ്പിച്ചത്. മിസ്സിങ് കേസായി തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ന്ന് വലിയ വഴിത്തിരിവുണ്ടായി.
എരഞ്ഞിപ്പാലത്തെ ഒരു ഹോട്ടലില്‍ എത്തിച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഹോട്ടലിനടുത്തുള്ള പ്രദേശമാണ് സിദ്ദിഖിന്റെ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന ഒളവണ്ണ. വെറും രണ്ടാഴ്ചമാത്രമാണ് ഷിബിലി സിദ്ദിഖിന്റെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നത്. സ്വഭാവദൂഷ്യം ആരോപിച്ച് സിദ്ദിഖ് ഷിബിലിയെ ഒഴിവാക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഷിബിലി എങ്ങിനെയാണ് സിദ്ദിഖിനെ കൊല്ലാനായി എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയിലെത്തിച്ചത് എന്നത് ദുരൂഹമാണ്. പക്ഷേ ഇത്രയും വിദഗ്ധമായി കൊലപാതകം എങ്ങിനെ നടപ്പാക്കി എന്നത് അറിവായിട്ടില്ല.