ഡൽഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെ-യെ ആ സ്ഥാനത്തു നിന്ന് സർക്കാർ നീക്കി . 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എ കെ സിംഗിനെ സേവന വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി കെജ്രിവാള്‍ ഉദ്യോഗസ്ഥരിലെ ശല്യക്കാരെ നീക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം മനസ്സിലാക്കി കെജരിവാളിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാത്ത ഉദ്യോഗസ്ഥര്‍ക്കാണ് കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ഇനി സ്ഥാന ചലനം ഉണ്ടാവാന്‍ പോകുന്നത്.
സുപ്രിംകോടതി വിധിയെത്തുടർന്ന്, സർക്കാരിൽ ഭരണപരമായ പുനഃസംഘടന ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പൊതുപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. കോടതി വിധിക്ക് മുമ്പ് ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലായിരുന്നു സർവീസസ് വകുപ്പ്.
രാജ്യ തലസ്ഥാനം കൂടിയായ ഡൽഹിയിൽ പോലീസ് , ക്രമസമാധാനം, ഭൂമി ഒഴികെയുള്ള വിഷയങ്ങളില്‍ ഭരണ, നിയമ നിര്‍മാണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന സുപ്രധാന വിധിയായാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥര്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചായിരിക്കണം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ക്രമസമാധാനം, പോലീസ്, ഭൂമി ഒഴികെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് നിയമ നിര്‍മാണ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.