മോക്ക ചുഴലിക്കാറ്റിന്റെ തീവ്രതയേറുന്നതായി മുന്നറിയിപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യെമനിലെ ഒരു ചെറുപട്ടണമായ മോക്കയില്‍ നിന്നാണ് ചുഴലിക്കാറ്റിന് ഈ പേര് ലഭിച്ചത്.
അതിനുശേഷം കൂടുതല്‍ തീവ്രതയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങും. ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരം തൊടുമെന്നും മുന്നറിയിപ്പ് ഉണ്ട്..
മോക്ക ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.