ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് തീരുമാനങ്ങള്‍ എടുത്തത്.
യോഗത്തിനു ശേഷം ഗവ.ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഇപ്പോള്‍ നടത്തിവരുന്ന പണിമുടക്ക് പിന്‍വലിച്ചതായി അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടിക്ക് കയറുമെന്നും സംഘടന അറിയിച്ചു. എന്നാല്‍ വി.ഐ.പി.ഡ്യൂട്ടി ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലാണ് ആവശ്യമായ ഭേദഗതി വരുത്തുക.
പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കും . ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലാണ് പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുക.
എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രിയിലും ആറു മാസം കൂടുമ്പോൾ സെക്യൂരിറ്റി ഓഡിറ്റ് നടത്തണം–ഇതൊക്കെയാണ് യോഗത്തിൽ വന്ന മറ്റ് നിർദേശങ്ങൾ.