ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന തീവെപ്പിലെ പ്രതിക്കു ചുറ്റും വലിയ ദുരൂഹത. ഇതിന്റെ ചുരുളഴിയാന്‍ വലിയ അന്വേഷണം തന്നെ വേണ്ടിവരുമെന്ന നിലയിലാണ് കാര്യങ്ങള്‍. നോയിഡ സ്വദേശിയായ ഷഹരൂഖിന്റെ പിതാവ് മകന്റെ ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം മകനെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
മകന്‍ ഇതുവരെ ഡല്‍ഹി വിട്ട് ഒരിടത്തും പോയിട്ടില്ലെന്നാണ് പിതാവ് ഫക്രുദ്ദീന്‍ പറയുന്നത്. മാത്രമല്ല, വീട്ടില്‍ പറയാതെ ആദ്യമായി മകന്‍ പോയതിനെത്തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 31 ന് ഷാരൂഖിന്റെ പിതാവ് ഡൽഹിയിലെ ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ഷാരൂഖിനെതിരെ ഒരു ക്രിമിനൽ രേഖകളുമില്ല. ചിലർ അവനെ കുടുക്കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്നും പിതാവ് പറയുന്നു .
എന്നാല്‍ ഷഹരൂഖ് എങ്ങിനെ, എന്തിന് കേരളത്തില്‍ എത്തിയെന്നും ട്രെയിന്‍ തീവെപ്പ് പോലുള്ള ഭീകരമായ സംഭവത്തിന് പിന്നിലെ പ്രകോപനം എന്തെന്നും തീവെച്ച ശേഷം രക്ഷപ്പെടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ചെറുപ്പക്കാരന് അനായാസം ഒറ്റയ്ക്ക് നടത്താന്‍ സാധിച്ചുവോ എന്നതും വലിയ ദുരൂഹതയാണ് സമ്മാനിക്കുന്നത്.
പൊലീസിനു മുന്നില്‍ ഇത്തരം നിരവധി ചോദ്യങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്തിയാല്‍ മാത്രമാണ് ഈ ട്രെയിന്‍ തീവെപ്പിലെ മുഴുവന്‍ കഥയും ചുരുളഴിയൂ.
ട്രെയിന്‍ തീവെക്കുന്നതിനിടയില്‍ ഷഹരൂഖിന്റെ കാലിലും മുഖത്തും ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഷൂസുകള്‍ കത്തുന്നുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. കണ്ണിന് തീപിടിച്ചിരുന്നതായും പറയുന്നു. ട്രെയിനില്‍ നിന്നും ചാടിയിറങ്ങി രക്ഷപ്പെടുമ്പോള്‍ തലയ്ക്ക് സാരമായി പരിക്ക് പറ്റിയിരുന്നതായും അറിവായിട്ടുണ്ട്. ഇത്രയും ഗുരുതരമായി പരിക്കേറ്റിട്ടും ഷഹറൂഖ് കേരളവും കര്‍ണാടകയും ഗോവയും കടന്ന് മഹാരാഷ്ട്ര വരെ യാത്ര ചെയ്തത് അവിശ്വസനീയമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നു.
ട്രെയിൻ തീ വയ്ക്കുന്നതിനിയിൽ ഏറ്റ പരിക്കുമൂലമുള്ള വേദന അസഹ്യമായപ്പോഴാണ് പ്രതി ഷഹറൂഖ് സെയ്ഫി രത്നഗിരിയിൽ ഇറങ്ങിയതെന്ന് സൂചനകൾ. കണ്ണൂരില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഘം ട്രെയിനില്‍ യാത്ര തിരിച്ചത്. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. അതേസമയം എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയ്‌ക്കൊപ്പം മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
നാലുപേര്‍ക്കായാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍ സംഘത്തിലെ ഒരാള്‍ ട്രെയിനില്‍ കയറിയില്ല. ഇയാള്‍ കണ്ണൂരില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സെയ്ഫിയും സംഘവും നില്‍ക്കുന്നതിൻ്റെയും സംസാരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല.ട്രെയിന്‍ യാത്രയ്ക്കിടെ ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ചികിത്സ തേടി ഇറങ്ങുകയായിരുന്നു.
താന്‍ തീവെച്ച അതേ ട്രെയിനില്‍ തന്നെയാണ് ഷഹറൂഖ് തുടര്‍ന്ന് യാത്ര ചെയ്ത് കണ്ണൂരിലെത്തിയത് എന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ആരുടെയും ശ്രദ്ധയില്‍ പെടാതെ കണ്ണൂര്‍ വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത് സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ ചൂണ്ടുന്നു.