പ്രശസ്ത നടന്‍ മാമുക്കോയ(76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാമുക്കോയ വെന്റിലേറ്ററിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയുണ്ടായതോടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഉച്ചയ്ക്ക് 1.05 -ഓടെയാണ് മരണം.
മലപ്പുറത്ത് പൂങ്ങോട് ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടത്. കുഴഞ്ഞുവീണ നടനെ ആദ്യം മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യനില അതീവ മോശമായതിനെത്തുടര്‍ന്ന് മക്കളും ബന്ധുക്കളും പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമെല്ലാം ഇന്ന് രാവിലെ തന്നെ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാർത്ഥി കാലത്തു തന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. തുടർന്ന് നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടർന്ന് സിബി മലയിൽ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റായി. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നു.