ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന. നാല് മണിക്കൂറോളം നേരമാണ് പരിശോധന നടന്നത്. രാവിലെ 10:45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്. പി.വി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ എത്തിയത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നും ഒന്നും തന്നെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചതായി ഏഷ്യാനെറ്റ് അധികൃതർ പറഞ്ഞു. തിടുക്കത്തിലുള്ള പരിശോധന എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പൊലീസ് പ്രതികരിച്ചില്ല എന്നും ഏഷ്യാനെറ്റ് പ്രവർത്തകർ പറയുന്നു.
ലഹരിമാഫിയക്കെതിരായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌ത ഒരു വാര്‍ത്താ പരമ്പരയില്‍ പരാതിക്കാരിയല്ലാതെ പെണ്‍കുട്ടിയെ വ്യാജമായി അഭിനയിപ്പിച്ച് അഭിമുഖം നടത്തിയെന്ന ആരോപണം ഏഷ്യാനെറ്റ് നേരിടുന്നുണ്ട്. ഇതോടൊപ്പം മറ്റൊരു പരാതി ഉയര്‍ന്നത്, ലഹരിമാഫിയയില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടതായി അഭിമുഖത്തില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നേരത്തെ വെളിപ്പെടുത്തിയത് സംപ്രേഷണം ചെയ്‌തപ്പോള്‍ പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചില്ലെന്നതാണ്. പോക്‌സോ നിയമപ്രകാരം ഇങ്ങനെ ഒരു വിവരം കിട്ടിയിട്ട് അത് അധികൃതരെ അറിയിക്കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ന്യൂസില്‍ സംപ്രേഷണം ചെയ്‌ത കാര്യങ്ങള്‍ സാധാരണ ജേര്‍ണലിസ്റ്റുകള്‍ പൊലീസിനെ വിളിച്ചറിയിക്കുന്ന പതിവില്ല എന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയാണ് ഇത്തരം സംഭവങ്ങളില്‍ ചെയ്യാറുളളതെന്നുമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്.