പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയും റദ്ദാക്കി. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇന്നലെ നടന്ന സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്‌പീക്കര്‍ ഇന്ന് അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.
ഇന്ന് സഭ നേരത്തെ പിരിഞ്ഞതിലൂടെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുള്ള ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരം നല്‍കാനുള്ള സാഹചര്യം ഇല്ലാതായി. ഒപ്പം കെ.കെ.രമയ്‌ക്കെതിരായി ഉണ്ടായെന്ന് ആരോപിക്കപ്പെട്ട അക്രമവും ഉണ്ടായ സംഘര്‍ഷവും സംബന്ധിച്ച അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാനുള്ള ശ്രമവും ഇല്ലാതായി.
സ്‌പീക്കറുടെ ഓഫീസിനു മുന്നില്‍ അക്രമം കാണിക്കുകയും പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെിരെ ആ്‌ക്രമണം നടത്തുകയും ചെയ്‌ത ഭരണപക്ഷ എം.എല്‍.എ.മാര്‍ക്കെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് സ്‌പീക്കറോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികള്‍ക്കിടെ നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.
കെ.കെ.രമയെ ആക്രമിച്ചു പരിക്കേല്‍പിച്ചതുള്‍പ്പെടെയുളള സംഭവത്തിന് ഉത്തരവാദിയായ അമ്പലപ്പുഴ എം.എല്‍.എ., ബാലുശ്ശേരി എം.എല്‍.എ. എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.ഡി.സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സി.പി.എമ്മിന്റെ ഗുണ്ടെയെപ്പോലെയാണ് പെരുമാറിയത്. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയല്ല, സ്റ്റാലിനായി മാറിക്കൊണ്ടിരിക്കയാണ്. പി.ടി.ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ളവരുടെ കഴിവുകളുള്ള ആളല്ല താന്‍. എന്നാല്‍ സ്‌പോണ്‍സേര്‍ഡ് സീരിയലിലല്ല താന്‍ നില്‍ക്കുന്നത്. പ്രതിപക്ഷം ഔദ്യാര്യത്തിനായി വാലാട്ടി നില്‍ക്കില്ല. ഭരണപക്ഷം അംഗീകരിക്കുന്ന, അവര്‍ക്കിഷ്ടപ്പെടുന്ന അടിയന്തിര പ്രമേയം മാത്രം മതിയെന്ന നിലപാട് അംഗീകരിക്കില്ല. അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കില്ലെങ്കില്‍ സഭ നടത്താന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് അടിയന്തിരപ്രമേയ ചര്‍ച്ചകളെ ഭയമാണ്..–വി.ഡി. സതീശന്‍ പറഞ്ഞു.