ഏത് സാക്ഷിയെ വിസ്തരിക്കണമെന്നത് തീരുമാനിക്കേണ്ടത് പ്രതിയല്ല എന്ന അതിജീവിതയുടെ വാദം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി നടന്‍ ദിലീപിന്റെ പ്രത്യേക ഹർജി മാറ്റിവെച്ചു . നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കാനുള്ള പ്രൊസിക്യൂഷന്റെ തീരുമാനത്തിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി തീരുമാനം നടന് വലിയ തിരിച്ചടിയായി. വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന നടന്റെ വാദം കോടതി അംഗീകരിച്ചില്ല.
സാക്ഷി വിസ്താരത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ അമിതമായി സമയം ഇനിയും അനുവദിക്കാനാവില്ലെന്നും കോടതി സൂചിപ്പിച്ചു.
സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെന്ന് കോടതി അറിയിച്ചു. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നത് പിന്നീട് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. മഞ്ജു വാരിയരെ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഹർജി മാർച്ച് 24ന് വീണ്ടും പരിഗണിക്കും.