പൊലീസിന്റെ കയ്യില്‍ പെടാതെ ആകാശ് തില്ലങ്കേരി നടത്തിയ സമര്‍ഥമായ നീക്കത്തില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി. സി.പി.എം-ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുകയായിരുന്ന ആകാശിനെ നിയമത്തിന്റെ കുരുക്കില്‍ പെടുത്തി കൈകാര്യം ചെയ്യാന്‍ സി.പി.എം. ആഗ്രഹിക്കുകയും പൊലീസ് അതിനനുസരിച്ച് കേസെടുത്ത് ആകാശിനെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസിന്റെ കയ്യില്‍ പെടാതെ കോടതിയില്‍ കീഴടങ്ങി സാമര്‍ഥ്യം കാട്ടുകയാണ് ആകാശ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ആണ് പോലീസ് ആകാശിനെതിരെ രജിസ്റ്റർ ചെയ്തത്. മട്ടന്നൂർ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ആകാശിന്റെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും നേരത്തെ പിടിയിലായിരുന്നു. മൂവർക്കും കോടതി ജാമ്യം അനുവദിച്ചു.
മന്ത്രി എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.