ശനിയാഴ്ച കൊച്ചി കളമശ്ശേരി ഡെക്കാത്തലണ്‍ ഷോറൂമിനടുത്ത് സംസ്ഥാന ബജറ്റിലെ നികുതിനിര്‍ദ്ദേശങ്ങള്‍ക്കെതിരായി മുഖ്യമന്ത്രിയുടെ നേരെ നടത്തിയ പ്രതിഷേധത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മിവ ജോളി എന്ന യുവതിയെ പുരുഷ പോലീസ് കൈകാര്യം ചെയ്ത രീതിയെ ചൊല്ലി വന്‍ വിമര്‍ശനമാണ് കൊച്ചി പോലീസ് ഏറ്റുവാങ്ങുന്നത്. മിവയെ കണ്ടിട്ട് പുരുഷനാണെന്ന് വിചാരിച്ചു എന്ന വാദമാണ് ആദ്യം പൊലീസ് മുന്നോട്ടു വെച്ചത്. മിവയുടെ ബോയ്ക്കട്ട് ഹെയര്‍സ്‌റ്റൈലും വസ്ത്രധാരണവും കണ്ട് പൊലീസ് തെറ്റിദ്ധരിച്ചു എന്ന നിര്‍ദ്ദോഷ ന്യായം. പക്ഷേ ജെന്റര്‍ ന്യൂട്രല്‍ വസ്ത്രങ്ങളില്‍ കാണുന്ന പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ കഴിയാത്തവരാണോ പോലീസിലുള്ളത് എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു.
ഇത് അസംബന്ധമാണെന്ന് മിവ പ്രതികരിച്ചുവെന്നു മാത്രമല്ല പൊലീസില്‍ തന്നെ വീണ്ടു വിചാരമുണ്ടായി. ഇതേത്തുടര്‍ന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, ഏറണാകുളം ഡി.സി.സി. അധ്യക്ഷന്‍ എന്നിവര്‍ പരാതി നല്‍കിയിരുന്നു.
കളമശ്ശേരി ഡെക്കാത്തലണ്‍ ഷോറൂമിനടുത്ത്അപ്രതീക്ഷിതമായി ഉണ്ടായ പ്രതിഷേധത്തെ നേരിടാൻ അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിച്ചെന്നും തല്ലിയും തലയ്ക്കടിച്ചുമാണ് വാഹനത്തിൽ കയറ്റിയതെന്നും ‘പോടീ’ എന്ന് വിളിച്ച് ആക്രോശിച്ചെന്നും മിവ ആരോപിച്ചു. അറസ്റ്റുചെയ്ത് നീക്കുന്ന സമയത്ത് വനിതാ പൊലീസ് എത്തിയിട്ടും ഇൻസ്പെക്ടർ അനാവശ്യമായി ഇടപെട്ടു. തലയിൽ കുത്തിപ്പിടിച്ച് മുടിയിൽ പിടിച്ച് വലിച്ചു. തലയിൽ പിടിച്ച് അമർത്തിയാണ് വാഹനത്തിലേക്ക് കയറ്റിയത് — മിവ പറഞ്ഞു. തേവയ്ക്കൽ സ്വദേശിയായ മിവ കാലടി ശ്രീശങ്കര കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.