പണപ്പെരുപ്പത്തില്‍ ശ്വാസം മുട്ടുകയാണ് പാകിസ്താന്‍. പണപ്പെരുപ്പ നിരക്ക് 25 ശതമാനം ആയതിനെത്തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. മാവിന്റെ ക്ഷാമം മൂലം സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മാവ് വാങ്ങാന്‍ എത്തിയ ജനക്കൂട്ടത്തിന്റെ തിക്കും തിരക്കിലും പെട്ട് ഇതുവരെ നാല് പേര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ നഷ്ടമായത്. സിന്ധിലും കറാച്ചിയിലും മാവിന് കിലോയ്ക്ക് 140 മുതൽ 160 രൂപ വരെയാണ് വില. മാവ് കിലോയ്ക്ക് 65 രൂപ സബ്‌സിഡി നിരക്കിലാണ് വിൽക്കുന്നത്.
സബ്‌സിഡിയുള്ള മാവിന്റെ സ്റ്റോക്ക് തീർന്നു. ഇക്കാരണത്താൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മാവ് പാക്കറ്റുകൾ സർക്കാർ നൽകുന്നുണ്ടായിരുന്നു . വില കുറഞ്ഞ മാവ് വാങ്ങാൻ ശ്രമിച്ച 4 പേരാണ് മരിച്ചത്. സിന്ധ് സംസ്ഥാനത്തെ മിർപൂർ ഖാസ് ജില്ലയിൽ ഭക്ഷ്യവകുപ്പിൽ നിന്ന് ട്രക്കുകളിൽ കൊണ്ടുവന്ന മാവ് പാക്കറ്റുകൾ കണ്ട് ഒരു ജനക്കൂട്ടം തടിച്ചുകൂടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ഒരു തൊഴിലാളി ചവിട്ടേറ്റ് മരിച്ചു. ഷഹീദ് ബേനസിറാബാദ് ജില്ലയിലെ സക്രന്ദ് പട്ടണത്തിലെ ഒരു മാവ് മില്ലിന് പുറത്ത് വിലകുറഞ്ഞ മാവ് വാങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ ആണ് മരിച്ചത്.
സർക്കാരിന് വേണ്ടി മാവ് വിതരണം ചെയ്യുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണ്. മാവിന്റെ വിലക്കയറ്റത്തെ തുടർന്ന് പല പ്രദേശങ്ങളിലും സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി.