ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ബിബിസി ഡോക്യുമെന്ററിക്കെതിരെ കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന ദേശീയ നേതാവ് എ.കെ.ആന്റണിയുടെ മകനും കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായി അനില്‍ ആന്റണി. ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് അനില്‍ ട്വീറ്റ് ചെയ്തു. ബിജെപിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങൾ തനിക്ക് ഉണ്ടെങ്കിലും , മുൻവിധികളുടെ നീണ്ട ചരിത്രമുള്ള ബിബിസിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാട് അംഗീകരിക്കുന്നത് അപകടകരമാണെന്നും അത് നമ്മുടെ പരമാധികാരത്തെ തകർക്കുമെന്നുമാണ് അനിൽ ആന്റണിയുടെ ട്വീറ്റ്.
അതേസമയം ഡോക്യുമെന്ററി വിലക്കിനെതിരെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രചാരണം നടത്തുന്നത്. തൃശ്ശൂര്‍ ഉള്‍പ്പെടെ പലയിടത്തും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു വന്നപ്പോഴാണ് അനില്‍ ആന്റണിയുടെ വ്യത്യസ്തമായ ശബ്ദം. അനിലിന്റെ നിലപാടിനെ കോണ്‍ഗ്രസ് അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും തള്ളിപ്പറഞ്ഞിട്ടും അനില്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
സ്വന്തം പാളയത്തില്‍ തന്നെ വ്യത്യസ്ത നിലപാട് , അതും ബി.ജെ.പി.ക്കനുകൂലമാകാവുന്ന അഭിപ്രായം ഒരു നേതൃസ്ഥാനത്തുള്ളയാള്‍ തന്നെ പറഞ്ഞത് കോണ്‍ഗ്രസില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നാണ് സൂചന. വിവാദ ഡോക്യുമെന്ററി പരാമര്‍ശത്തില്‍ അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.