രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും സുരക്ഷാവീഴ്‌ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ രാഹുലിനെ കുറ്റപ്പെടുത്തി കേന്ദ്ര റിസര്‍വ് പൊലീസിന്റെ റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നൽകി. 2020 മുതൽ 113 തവണയാണ് രാഹുൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതെന്ന് സിആർപിഎഫ് റിപ്പോർട്ടിൽ പറഞ്ഞു. പലതവണ, ഭാരത് ജോഡോ യാത്രയിൽ തന്നെ സ്ഥിരമായ സുരക്ഷാ നിർദ്ദേശങ്ങൾ അദ്ദേഹം ലംഘിച്ചിട്ടുണ്ട്. അവരെയും ഇക്കാര്യം ഇടയ്ക്കിടെ അറിയിച്ചിട്ടുണ്ട്എന്നും സിആർപിഎഫ് അറിയിച്ചു.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോൺഗ്രസ് ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെയാണ് സിആർപിഎഫ് പ്രതികരിച്ചത് . പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ രാഹുലിന്റെ സുരക്ഷയിൽ ഒട്ടേറെ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും അവർക്ക് ചുറ്റും സുരക്ഷാവലയം നിലനിർത്തുന്നതിലും ഡൽഹി പോലീസ് പരാജയപ്പെട്ടു.