വനമേഖലയിലെ ബഫര്‍സോണ്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള ഉപഗ്രഹ റിപ്പോര്‍ട്ട് അന്തിമ രേഖയല്ലെന്നും എല്ലാ കുറവുകളും പരിഹരിച്ച ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് മാത്രമായിരിക്കും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. ചിലരുടെ ഉദ്ദേശ്യം വേറെയാണെന്നും അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നതെന്നും ജനത്തിന്റെ താല്‍പര്യമനുസരിച്ചാണ് സര്‍ക്കാര്‍ നീങ്ങുകയെന്നും പിണറായി പറഞ്ഞു.
‘‘ഓരോ പ്രദേശത്തെയും പ്രത്യേകത മനസ്സിലാക്കാൻ വിദഗ്ദ സമിതിയെ വച്ചു. അതിന്‍റെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തും. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കും.’’– മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷവും ക്രൈസ്‌തവ സഭകളും കാര്യം പൂര്‍ണമായും വ്യക്തമാകും മുമ്പ് ചാടിപ്പുറപ്പെട്ട് സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വ്യക്തമാക്കല്‍. സര്‍ക്കാരിനെതിരായ രാഷ്ട്രീയം കുത്തിത്തിരുകിയ സമരങ്ങളെ തിരിച്ചറിയുന്നുണ്ടെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്.