രാജ്യത്തെ ജനങ്ങളെ സേവിക്കുകയെന്നതാണ് തന്റെ മുൻഗണനയെന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് . “സാധാരണക്കാരെ സേവിക്കുന്നത് എന്റെ മുൻഗണനയാണ്. ദയവായി കാത്തിരിക്കുക. രാജ്യത്തെ എല്ലാ പൗരന്മാർക്കും വേണ്ടി ഞാൻ പ്രവർത്തിക്കും. അത് സാങ്കേതികവിദ്യയിലായാലും രജിസ്ട്രിയിലായാലും… അല്ലെങ്കിൽ ജുഡീഷ്യൽ പരിഷ്കാരങ്ങളിലായാലും, ഞാൻ പൗരന്മാരെ പരിപാലിക്കും ”-അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നത് വലിയ അവസരവും ഉത്തരവാദിത്തവുമാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ജുഡീഷ്യറിയിൽ ജനങ്ങളുടെ വിശ്വാസം എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “വാക്കിലൂടെ മാത്രമല്ല, എന്റെ ജോലിയിലൂടെയും ഞാൻ പൗരന്മാരുടെ വിശ്വാസം ഉറപ്പാക്കും”.
രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടനെ 50-ാമത് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി വളപ്പിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു.