ഫേസ്ബുക്കിന്റെ മാതൃ കമ്പനി ആയ “മെറ്റ” അതിന്റെ 11,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഉടമ മാർക്ക് സക്കർബർഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു കുറിപ്പിൽ പ്രസ്താവിച്ചു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 13 ശതമാനം പേർ ഇതോടെ പിരിച്ചു വിടപ്പെടുകയാണ് . ഇലോൺ മസ്‌ക് ഏറ്റെടുത്ത ട്വിറ്റർ അതിന്റെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ നീക്കം. യുഎസിലെ ജീവനക്കാർക്ക് 16 ആഴ്ചത്തേക്ക് പിരിച്ചുവിടൽ വേതനം ലഭിക്കുമെന്ന് മെറ്റാ സിഇഒ പറഞ്ഞു.
ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് മെറ്റയിലെ പിരിച്ചുവിടലുകൾ. ഇക്കാരണത്താൽ തന്നെ, നിയമനം മരവിപ്പിക്കുകയും അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കുകയും ചെയ്യുന്ന(ഓഫീസുകൾ അടച്ചുപൂട്ടൽ തുടങ്ങിയവ) നടപടി തുടങ്ങി.
അടുത്ത ഒരു വർഷത്തേക്ക് നിയമനം താൽക്കാലികമായി നിർത്തി ബിസിനസ് പുനഃക്രമീകരിക്കുമെന്ന് സക്കർബർഗ് പ്രഖ്യാപിച്ചു.
“മെറ്റയുടെ ചരിത്രത്തിൽ ഞങ്ങൾ വരുത്തിയ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാൻ ഇന്ന് പങ്കുവെക്കുന്നത്. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13 ശതമാനം കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാൻ അനുവദിക്കാനും ഞാൻ തീരുമാനിച്ചു. ഞങ്ങളും ചെലവുകൾ വെട്ടിക്കുറച്ചും, നിയമനങ്ങൾ മരവിപ്പിച്ചും മെലിഞ്ഞതും കാര്യക്ഷമവുമായ കമ്പനിയാകാൻ നടപടികൾ കൈക്കൊള്ളുകയാണ് ” മെറ്റാ സിഇഒ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള തീരുമാനമാണ് കമ്പനി ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് സക്കർബർഗ് പറയുന്നു.