ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പി.യും എന്‍.ഡി.എ.യും തീരുമാനിച്ചിരിക്കുന്ന ജഗ്‌ദീപ് ധന്‍ഖറിനെ കിസാന്‍ പുത്രനെന്നാണ് പരസ്യവാചകം ടാഗ് ചെയ്‌ത് അവതരിപ്പിച്ചിരിക്കുന്നത് ബി.ജെ.പി. എന്നാല്‍ ഇതൊക്കെ ഒരു തന്ത്രം മാത്രമാണ്. മൂന്ന് പതിറ്റാണ്ടായി രാഷ്ട്രീയ ഇടനാഴികളില്‍ സാന്നിധ്യമുള്ള വ്യക്തിയാണ് ജഗ്‌ദീപ് ധന്‍ഖര്‍. അപ്പോള്‍ത്തന്നെ അദ്ദേഹം തന്റെ പ്രൊഫഷനില്‍ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. അത് ഒരിക്കലും കൃഷിയായിരുന്നില്ല, മറിച്ച് നിയമ മേഖലയായിരുന്നു. ഒരിക്കല്‍ രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നിട്ടുണ്ട് ജഗ്‌ദീപ്.
ബി.ജെ.പി.യെ മുട്ടുകുത്തിച്ച കര്‍ഷകസമരത്തിന്റെ കയ്‌പ് ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ബി.ജെ.പി. കര്‍ഷകര്‍ക്കൊപ്പമാണെന്ന് വരുത്താന്‍ നടത്തുന്ന അടവുകളില്‍ അവസാനത്തേതാണ് ഉപരാഷ്ട്രപതിയായി കര്‍ഷക പുത്രനെന്ന് പരസ്യത്തോടെ ഒരു നേതാവിനെ അവതരിപ്പിച്ചത്.
ജഗ്‌ദീപ് ധന്‍ഖര്‍ യഥാര്‍ഥത്തില്‍ കുറേക്കാലമായി ദേശീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന നേതാവാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബി.ജെ.പി. നടത്തുന്ന നിരന്തര ഏറ്റുമുട്ടലുകളില്‍ അതിന്റെ നിഴല്‍പ്പോരാളിയായി ബി.ജെ.പി. നിര്‍ത്തിയിരുന്നത് ധന്‍ഖറിനെയായിരുന്നു. ആ ജോലി അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. മമതയോടുള്ള ബി.ജെ.പി.യുടെ യുദ്ധത്തിന് ദേശീയ പ്രാധാന്യം മാത്രമല്ല, ബി.ജെ.പി.യുടെ ആധിപത്യ രാഷ്ട്രീയത്തെ സംബന്ധിച്ച് വലിയ തന്ത്രപരമായ പ്രാധാന്യവും ഉണ്ട്. അതിലെ പ്രധാന കരുവായി ഭംഗിയായ പ്രവര്‍ത്തനം നടത്തിയതിനുള്ള പ്രതിഫലം കൂടിയാണ് ഈ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം എന്നത് വ്യക്തമാണ്.
രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഒരു വിദൂര ഗ്രാമമായ കിത്താനയിലെ ഒരു ‘ജാട്ട്’ കർഷക കുടുംബത്തിലാണ് 1951-ൽ ധനഖർ ജനിച്ചത്.
ചിറ്റോർഗഡിലെ സൈനിക് സ്കൂളിൽ നിന്നാണ് ധൻഖർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി നേടി.
രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ധൻഖർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഒന്നാം തലമുറ പ്രൊഫഷണലായിരുന്നിട്ടും രാജസ്ഥാനിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളായി അദ്ദേഹം മാറി.
രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജുൻജുനുവിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അദ്ദേഹം പൊതുരംഗത്തേക്ക് പ്രവേശിച്ചത്.
തുടർന്ന്, 1990ൽ പാർലമെന്ററി കാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു.
1993ൽ അജ്മീർ ജില്ലയിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്ന് രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019 ജൂലൈയിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു.