കോഴിക്കോട് നടക്കുന്ന വനിതാ ചലച്ചിത്ര മേളയിൽ നിന്ന് സ്വന്തം സിനിമ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച വനിതാ സംവിധായിക കുഞ്ഞില മസിലമണിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ സിനിമയിലെ സാംസ്കാരിക പ്രവർത്തകരിൽ പ്രതിഷേധം ശക്തമാകുകയാണ്. സംവിധായികയ്ക്ക് പിന്തുണയറിയിച്ച് സംവിധായിക വിധു വിൻസെന്റ് സ്വന്തം എൻട്രി ചലച്ചിത്ര മേളയിൽ നിന്നും പിൻവലിച്ചു. സിനിമ തഴഞ്ഞതിൽ അക്കാദമിയുടെ വാദം തെറ്റാണെന്ന് വിധു ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. നടൻ ഹരീഷ് പേരടി.പിണറായി വിജയൻ സർക്കാരിന്റെ ഭാഗമായി നടക്കുന്ന സംഭവങ്ങളിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് പ്രതികരിച്ചു.
ചലച്ചിത്ര മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി. വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് താൻ കരുതുന്നുവെന്ന് സംവിധായിക വ്യക്തമാക്കി.
“വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു” – വിധു വിൻസെന്റ് ഫേസ്ബുക്കിൽ എഴുതി.
കെ.കെ.രമ, ആനി രാജ എന്നിവര്‍ക്കൊപ്പം ഭരണകൂടത്തിന്റെ ഭാഗമായ അധിക്ഷേപത്തിന് ഇരയാകുന്ന വ്യക്തിയായി കുഞ്ഞിലയും മാറിയിരിക്കുന്നു എന്ന കടുത്ത വിമര്‍ശനമാണ് ഹരീഷ് പേരടി ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ സംസ്ഥാനത്തെ ഭരണകൂട ഫാസിസത്തിൽ മൂന്ന് സ്ത്രീകളാണ് അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമയുടെ സംവിധായികയാണ് തൂക്കി വലിച്ച് കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡംവച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കാര്യങ്ങൾ സഹിക്കാവുന്നതിലും അപ്പുറമെത്തിയെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും അദ്ദേഹം കുറിച്ചു.
“കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ…കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല…അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ…”–ഹരീഷ് എഴുതുന്നു.