പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആലോചിക്കുകയും ചെയ്തതിന്റെ ഭാഗമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബന്ധം വഷളാകുമ്പോള്‍ ലൈംഗിക ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതി. ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ.നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നവനീതിന് ജാമ്യം അനുവദിച്ചത്.
ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണു നിർണായകമായി പരിഗണിക്കേണ്ടതെന്നു ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞു .
വിദേശരാജ്യങ്ങളിലെപ്പോലെ ഒന്നിച്ചു ജീവിച്ച് മാനസിക, ശാരീരിക ചേർച്ചകൾ മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്ന യുവതീയുവാക്കളെ ഇപ്പോൾ കാണാം. ചേർച്ചയില്ലെന്നു കണ്ടാൽ അവർ ബന്ധം ഉപേക്ഷിക്കും. ഒരാൾ ബന്ധം തുടരാമെന്നു വിചാരിക്കുമ്പോൾ മറ്റൊരാൾ വേണ്ടെന്നു വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാൽസംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാൽ ഇവ ബലാൽസംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു.