പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച സഞ്ജയ് റാവുത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിലെ സഞ്ജയ് റാവത്തിന്റെ വസതിയിൽ ഇഡി പരിശോധന നടത്തിയിരുന്നു. മുംബൈ ‘ചാൾ’ പുനർവികസിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാവുത്തിനെതിരെ ഇഡി അന്വേഷിച്ചു വരികയായിരുന്നു. ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്.രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരെ നടത്തുന്നതെന്നാണ് റാവുത്ത്ആരോപിച്ചത്.. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരിൽ സത്യം ചെയ്യുന്നു. പോരാടാനാണ് അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും റാവുത്ത് ട്വീറ്റ് ചെയ്‌തിരുന്നു.