അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന ദശലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ദി പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ടിലേക്കാണ് ഈ തുക എത്തിയത്. അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം യുഎസ് പ്രത്യേക സേന വധിച്ചിരുന്നു. ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം 2013 ൽ ലണ്ടനിൽ വച്ച് ചാൾസ് രാജകുമാരൻ ഒസാമയുടെ അർദ്ധസഹോദരൻ ബക്കർ ബിൻ ലാദനെയും സഹോദരൻ ഷഫീഖിനെയും കണ്ടതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരുടെ എതിർപ്പ് അവഗണിച്ചാണ് പണം സ്വീകരിച്ചതെന്നും വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമം അവകാശപ്പെടുന്നു. എന്നാൽ, ഈ റിപ്പോർട്ട് കൊട്ടാരം അധികൃതർ തള്ളി. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ഫൗണ്ടേഷന്റെ ട്രസ്റ്റികൾ മാത്രമാണ് എടുത്തതെന്ന് അവർ വ്യക്തമാക്കി.
യെമനിയിൽ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിൻ അവദ് ബിൻ ലാദൻ വഴിയാണ് ഇവർ ലാദനുമായി ബന്ധപ്പെടുന്നത് എന്നാൽ ബക്കർ ബിൻ ലാദനെയും സഹോദരൻ ഷഫീഖിനും തീവ്രവാദ പ്രവർത്തനങ്ങളിൽ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.