എ.കെ.ജി.സെന്റര്‍ ആക്രമിച്ചതില്‍ ഒരു ആസൂത്രണം നടന്നിട്ടുണ്ടെന്നും ആസൂത്രകര്‍ പ്രതിയെ ഒളിപ്പിച്ചിരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. ഒരാളെ പിടിച്ചതുകൊണ്ട് കാര്യമില്ലെന്നും ശരിയായി അന്വേഷിച്ച് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടുക എന്നതാണ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.എകെജി സെന്ററിനു നേരെ നടന്ന ആക്രമണം ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്നു പിണറായി വിജയൻ പറഞ്ഞു.
ഒരു വാഹനം എകെജി സെന്റററിനു മുന്നിൽ വന്നതായി വിഡിയോയിൽ കാണുന്നുണ്ട്. വാഹനത്തിലെത്തിയ ആൾ പൊലീസില്ലാത്ത സ്ഥലം കണ്ടെത്തിക്കാണും. വാഹനത്തിലെത്തിയ ആൾ കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് സ്ഫോടകവസ്തു എറിഞ്ഞശേഷം പോകുന്നത്. എകെജി സെന്ററിനു മുന്നിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനു വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കും. ഏതെങ്കിലും ആളെ പിടിക്കാനല്ല, കുറ്റം ചെയ്ത ആളെ പിടിക്കാനാണ് പൊലീസ് നോക്കുന്നത്. കുറ്റവാളിയിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസിടിവി പരിശോധന ഗൗരവത്തോടെ നടക്കുന്നുണ്ട്; മെല്ലെപോക്ക് അക്കാര്യത്തിലില്ല. എകെജി സെന്റർ തകർക്കുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടാൽ പൊലീസിനു ചോദ്യം ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി.ജയരാജനെ എകെജി സെന്റർ ആക്രമണത്തിന്റെ സൂത്രധാരനായാണു കെപിസിസി പ്രസിഡന്റ് ചിത്രീകരിക്കുന്നത്. ജയരാജനെ പണ്ട് കൊലപ്പെടുത്താൻ നോക്കിയ ആളാണ്. ഇപ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും അതേ മാനസികനില തുടരുകയാണ്. ജയരാജൻ താമസിക്കുന്നത് എകെജി സെന്ററിന്റെ എതിർവശത്തെ ഫ്ലാറ്റിലാണ്. സംഭവം അറിഞ്ഞാണ് ജയരാജൻ എകെജി സെന്ററിലേക്ക് എത്തിയത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഓഫിസിനു നേർക്ക് അക്രമം നടത്തുന്ന സമീപനം സിപിഎമ്മിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.