പാര്‍ലമെന്റില്‍ വാക് തര്‍ക്കമുണ്ടാകുമ്പോള്‍ അംഗങ്ങള്‍ ഉപയോഗിക്കാറുള്ള അറുപതോളം വാക്കുകള്‍ ഇനി ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയുടെ മാര്‍ഗനിര്‍ദ്ദേശം. അടുത്ത ദിവസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അഴിമതിക്കാരന്‍, സ്വേഛാധിപതി തുടങ്ങിയ പദങ്ങള്‍ ഒന്നും ഇനി പാര്‍ലമെന്റില്‍ അംഗങ്ങള്‍ പറയാന്‍ പാടില്ലെന്നാണ് മാര്‍ഗനിര്‍ദ്ദേശം. നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി, അരാജകവാദി, ശകുനി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്.
ഇതിനെതിരെ പ്രതിപക്ഷം വന്‍ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്തുവന്നാലും ഈ പദങ്ങള്‍ ഉപയോഗിക്കും എന്നാണ് പ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘മോദിയെ വിമർശിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററി’ : പരിഹാസവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കാനുപയോഗിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററിയാണെന്നും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അൺപാർലമെന്റി എന്ന വാക്ക് വിശദീകരിച്ചാണ് രാഹുലിന്റെ ട്വീറ്റ്.