നടനും സംവിധായകനുമായ പ്രതാപ് പോത്തനെ (69) ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച ചുരുക്കം ചില പ്രതിഭകളിലൊന്നാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. 42 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പ്രേക്ഷകർക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാനായി ഒട്ടവധി കഥാപാത്രങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു . 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമായ ‘ആരവ’ത്തിലൂടെയാണ് സിനിമയിലെത്തിയയത്. ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു.
1952 ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തന്റെ സ്‌കൂൾ വിദ്യാഭ്യാസം ഊട്ടിയിലായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദം. പഠിക്കുന്ന സമയത്ത് അഭിനയത്തോട് തോന്നിയ കമ്പം അദ്ദേഹത്തെ നാടകവേദികളി എത്തിച്ചു. മുംബയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്യവെ നാടകത്തിൽ സജീവമായി. പിന്നാലെ സംവിധായകൻ ഭരതനെ പരിചയപ്പെട്ടത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.
ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.