കോൺഗ്രസിൽ നിന്നും എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമം വിമതരുടെ നീക്കം പരാജയപ്പെട്ടു. കോൺഗ്രസിന്റെ പതിനൊന്ന് എംഎൽഎമാരിൽ പത്ത് പേരും നിയമസഭയിൽ ഹാജരായി.
അസുഖബാധിതനായതിനാൽ ഒരാൾ എത്തിയില്ല. മൂന്നിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസിൽ നിന്നും അടർത്തി മാറ്റാനാണ് വിമതർ ഉദ്ദേശിച്ചിരുന്നത്. അത് നടന്നില്ല. ഇതോടെ നേതാക്കൾ കാലം മാറ്റി ചവിട്ടി. ബിജെപിയിലേക്കില്ലെന്ന് വിമത നേതാക്കളായ ദിഗംബർ കാമത്തും മൈക്കൽ ലോബോയും വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗങ്ങളില്‍ ആറു പേര്‍ ബി.ജെ.പി.യിലേക്ക് ചേക്കേറുമെന്നായിരുന്നു ഇന്നലെ രാത്രി വരെയുണ്ടായിരുന്ന വാര്‍ത്തകള്‍. നാല്‍പത് അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 11 പേരാണുള്ളത്. ബി.ജെ.പി.ക്ക് 20 പേരുണ്ട്. പുറമേ മൂന്ന് സ്വതന്ത്രരുടെയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിയുടെ രണ്ടു പേരുടെയും പിന്തുണയുണ്ട്.
മൈക്കൽ ലോബോയെ ഇന്നലെ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈകീട്ട് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കും.
പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോയുടെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും നേത്യത്വത്തിലാണു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകാൻ നോക്കിയത്. ബിജെപിയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് 40 കോടി രൂപ വീതം ബിജെപി വാഗ്‌ദാനം ചെയ്‌തതായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ വെളിപ്പെടുത്തുകയുണ്ടായി. . ഈ ആവശ്യം ഉന്നയിച്ചു വ്യവസായികളും കൽക്കരി മാഫിയയും കോൺഗ്രസ് നിയമസഭാംഗങ്ങളെ നിരന്തരം വിളിക്കുന്നുണ്ടെന്നും ഗിരീഷ് ചോഡങ്കർ ആരോപിച്ചു. ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടുറാവുവിനോട് ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോഡങ്കർ അവകാശപ്പെട്ടു. എന്നാൽ ചോഡങ്കറിന്റെ ആരോപണങ്ങളോടു രൂക്ഷഭാഷയിലാണു സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചത്. കോൺഗ്രസിലെ ആശയക്കുഴപ്പമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി വാദം.