തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെച്ചൊല്ലി ആലപ്പുഴയിൽ സിപിഐ–സിപിഎം പോര് രൂക്ഷമാകുന്നു. എച്ച്.സലാം എംഎൽഎയ്‌ക്കെതിരെ സിപിഐ രംഗത്തുവന്നു. തോട്ടപ്പള്ളിയിലെ മണലെടുപ്പ് എച്ച്. സലാം തടഞ്ഞതിനെ പരിഹസിച്ച് രംഗത്തു വന്ന സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിനെ ‘സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കണേ സിംഹമേ’ എന്ന് തിരിച്ച് പരിഹസിച്ച് സലാമും കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു.അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ വാക്‌ശരങ്ങള്‍ പരസ്‌പരം എയ്‌തുവിടുന്നത്. മണല്‍കോരല്‍ ഇപ്പോള്‍ മാത്രം തടഞ്ഞത് സലാമിന്റെ തന്ത്രം മാത്രമാണെന്നും സി.പി.ഐ. നേരത്തെ തന്നെ മണല്‍ഖനനത്തിന് എതിരായിരുന്നുവെന്നുമാണ് ആഞ്ചലോസ് പറഞ്ഞിരിക്കുന്നത്.
സിപിഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സിപിഐയെ അപമാനിക്കാൻ ശ്രമം നടക്കുന്നു. സിപിഎം-സിപിഐ തർക്കമാക്കാൻ സലാം ശ്രമിക്കുന്നു. കമ്പനികൾക്കു വേണ്ടിയുള്ള ജോലിയാണ് സലാം ചെയ്യുന്നത്. നേരത്തേ മുതൽ തോട്ടപ്പള്ളിയിലെ ഖനനത്തെ സിപിഐ എതിർക്കുന്നതാണ്. ഖനനം നിർത്തിയാൽ പകുതി പ്രശ്നം തീരും. ഖനനം മന്ത്രിസഭാ തീരുമാനമെന്ന് സലാം പറയുന്നത് തെറ്റാണ്. ഓരോ പാർട്ടിക്കും വ്യത്യസ്ത നിലപാട് ഉണ്ടാകും. തടയാൻ പോയ സലാമിന് ഔന്നത്യമുണ്ടോ എന്ന് ചിന്തിച്ചാൽ മതി. ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നത് തുടരുമെന്നും ആഞ്ചലോസ് പറഞ്ഞു. തോട്ടപ്പള്ളിയിൽ കെഎംഎംഎൽ, ഐആർഎ എന്നിവയ്ക്കു വേണ്ടി കഴിഞ്ഞ മാസങ്ങളായി പൊഴിമുറിച്ച് കരിമണൽ ഖനനം നടക്കുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് പൊഴി മുറിക്കുന്നത് അത്യാവശ്യമാണെന്ന നിലപാടിലാണ് സിപിഎം. എന്നാൽ, സിപിഐയും കോൺഗ്രസും ഇതിനെ എതിർത്തു. കഴിഞ്ഞ ദിവസം സലാമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എത്തി മണല്‍ ഖനനം തടഞ്ഞിരുന്നു.