എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയയുടെ മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ. ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേ. അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ചോദിച്ചു
എന്നാൽ, സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങൾ പ്രതികരണം ചോദിച്ചപ്പോൾ, അതിശക്തമായി ഞങ്ങൾ അപലപിക്കുന്നു എന്നാണ് താൻ പറഞ്ഞതെന്ന് വി.ഡി സതീശൻ പറഞ്ഞു. താൻ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമാണ്. താൻ പറഞ്ഞാൽ യു.ഡി.എഫ്. അപലപിക്കുന്നു എന്നാണ് അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശൻ പ്രതികരിച്ചു.