• Home
  • kerala
  • കടുവ സിനിമയുടെ പുതിയ പതിപ്പ്‌ ഇന്ന്‌ രാത്രി തന്നെ തിയറ്ററുകൾക്ക്‌ നൽകുമെന്ന് അണിയറ പ്രവർത്തകർ

കടുവ സിനിമയുടെ പുതിയ പതിപ്പ്‌ ഇന്ന്‌ രാത്രി തന്നെ തിയറ്ററുകൾക്ക്‌ നൽകുമെന്ന് അണിയറ പ്രവർത്തകർ

പൃഥ്വിരാജ്‌ നായകനായ കടുവ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. സംഭാഷണം ഒഴിവാക്കിയുള്ള പതിപ്പ്‌ സെൻസർ ബോർഡിന്‌ നൽകിയിട്ടുണ്ട്‌. സാധ്യമെങ്കിൽ ഇന്ന്‌ രാത്രിതന്നെ പുതിയ പതിപ്പ്‌ തിയറ്ററുകൾക്ക്‌ മാറ്റി നൽകുമെന്നും പൃഥ്വിരാജ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നടൻ പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിനെത്തിയത്. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

മാപ്പ്, ഉള്ളിൽ നിന്ന് കൊണ്ട് ക്ഷമ ചോദിച്ചു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാൻ പോകുന്നത് ന്യയീകരണമല്ല. നമ്മൾ ചെയ്തു കൂട്ടുന്ന പാപങ്ങൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക എന്നതാണ് ആ സംഭാഷണം. പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ചൻ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനിൽ ഉദ്ദേശിച്ചത്. അതിന് ശേഷം ജോസഫ്, അവൻ എന്റെ ദിവസം നശിപ്പിച്ചു എന്ന് പറയുന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് കുര്യച്ചന് തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഞങ്ങൾ മനസ്സിലാകുന്നു, നായകൻ അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതിൽ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാൽ അത് പ്രശ്നമാകുമെന്ന് തോന്നിയിരുന്നു. സിനിമയുടെ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങൾക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോൾ മാപ്പ് പറയുന്നത്. വിദേശത്ത് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അതുകൊണ്ട് ഒരിക്കൽ കൂടി മാപ്പ് പറയുന്നു. സിനിമയ്ക്ക് പ്രവർത്തിച്ച എല്ലാവർക്ക് വേണ്ടിയും.

പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വലിയ രീതിയിൽ വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷൻ നോട്ടീസും അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *