• Home
  • kerala
  • വാക്സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് യുവതി മരിച്ച സംഭവം : മുറിവിന്റെ ആഴം കൂടിയത് മൂലമാകാമെന്ന് വിശദീകരണം

വാക്സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് യുവതി മരിച്ച സംഭവം : മുറിവിന്റെ ആഴം കൂടിയത് മൂലമാകാമെന്ന് വിശദീകരണം

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ. മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്ന് ഡിഎംഒ പറഞ്ഞു. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നു. കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.

മെയ് 30-ന് ആണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മിയെ(19) അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ആദ്യ കുത്തിവയ്‌പെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്‌സീന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജൂണ്‍ രണ്ടിനും ഇരുപത്തി ഏഴിനും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പെടുത്തു. വാക്‌സീന്‍ ക്ഷാമം കാരണം ജൂണ്‍ ആറിനുള്ള ഡോസെടുത്തത് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നായിരുന്നു.

യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ശ്രീലക്ഷ്മിക്കുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമായതിന് പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലക്ഷ്മി മരിച്ചു.

കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിനായിരുന്നു ശ്രീലക്ഷ്മി.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *