യുവനടിയെ പീഡിപ്പിച്ചുവെന്ന നടനും നിർമാതാവുമായ വിജയ് ബാബു പയറ്റുന്ന തന്ത്രപരമായ നീക്കങ്ങൾ എത്ര കണ്ട് വിജയിക്കുമെന്ന് ഉറ്റു നോക്കുകയാണ് കേരളം.
പീഡന പരാതി ഉയർന്നത് മുതൽ വിജയ് ബാബു വളരെ തന്ത്രപരമായാണ് നീങ്ങുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് മുതൽ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതിൽ വരെ ഈ തന്ത്രങ്ങൾ കാണാനാകും.
ഇത്തരം ഒരു പരാതിയിൽ ഇരയാകുന്ന സ്ത്രീയുടെ സ്വകാര്യത സൂക്ഷിക്കേണ്ടത് അത്രയും പ്രധാനപ്പെട്ട കാര്യമാണ്. ഇത് മനസ്സിലാക്കി തന്നെയാകണം പരാതിക്ക് തൊട്ട് പിന്നാലെ വിജയ് ബാബു യുവതിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈവ് വീഡിയോ ചെയ്തത്. ഇതിന് ശേഷമാണ് വിദേശത്തേക്ക് കടന്നുവെന്ന വാർത്ത വരുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി.
പീഡനത്തിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
39 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള എല്ലാ ശ്രമവും അവിടെ ഇരുന്ന് നടത്തി.
നാട്ടിൽ എത്താതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ഹൈക്കോടതി നിലപാടെടുത്ത ശേഷമാണ് ഗത്യന്തരമില്ലാതെ വിജയ് ബാബു നാട്ടിലെത്തുന്നത്.
നാട്ടിലെത്തി പോലീസിന് മുന്നിൽ മൊഴി നൽകിയതും വളരെ സൂക്ഷ്മതയോടെയും
തന്ത്രപരവുമായിട്ടാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നുമാണ് ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചത്. സിനിമയിൽ കൂടുതൽ അവസരം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് പരാതിയുമായി രംഗത്ത് വന്നതെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.
ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ല. എങ്കിൽ കൂടി, പരാതിയിന്മേൽ യുവനടി ഉറച്ചു നിന്നാൽ കേസ് വിജയ് ബാബു ഉദ്ദേശിച്ചയിടത്ത് നിൽക്കില്ല.
താൻ ഒളിവിൽ പോയതല്ല എന്നും തന്നെ ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നുമാണ് വിജയ് ബാബു പോലീസിനോട് പറഞ്ഞത്.
ബിസിനസ് ടൂറിലാണ് എന്നാണ് വിജയ് ബാബു നേരത്തേ പോലീസിനെ അറിയിച്ചിരുന്നത്. ഒളിവിൽ പോയത് കുറ്റകൃത്യമായി ചിത്രീകരിക്കാതിരിക്കാനുള്ള തന്ത്രം ഇവിടെയും കാണാം.
മുൻകൂർ ജാമ്യത്തിൽ കോടതി വ്യക്തമായ നടപടി സ്വീകരിക്കുന്നത് വരെ വിദേശത്ത് കഴിയാനായിരുന്നു വിജയ് ബാബുവിന്റെ പദ്ധതി എന്ന് വ്യക്തമാണ്. എയർപോർട്ടിൽ വെച്ച് അറസ്റ്റ് ഉണ്ടാകില്ല എന്ന് ഉറപ്പോടെയായതോടെയാണ് വിജയ് ബാബു നാട്ടിൽ തിരികെയെത്തിയത്.
പരാതിക്കാരിയായ യുവതിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന കർശന നിർദേശത്തോടെയാണ് ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം പരിഗണിക്കുന്നത് നീട്ടിയതും അത് വരെ അറസ്റ്റ് പാടില്ലെന്ന് വിലക്കിയതും.
മുൻകൂർ ജാമ്യപേക്ഷ ഈ മാസം ഏഴിനാണ് ഹൈക്കോടതി പരിഗണിക്കുക. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
രണ്ടാം ദിവസമായ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.