എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) പാർട്ടി, ജനതാ ദൾ സെക്യൂലറിൽ (ജെഡിഎസ്) ലയിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. എം വി ശ്രേയാംസ്‌കുമാർ അധ്യക്ഷസ്ഥാനം ഒഴിയും.
ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നെന്നും എൽജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ പറഞ്ഞു. ലയന സമ്മേളനം ഉടനുണ്ടാകും.
ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും.
സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്നതിൽ തർക്കമില്ല. പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക.വർഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. കെ പി മോഹനൻ യോഗത്തിന് എത്തിയില്ല. എന്നാൽ ഇക്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എൽജെഡി ഇല്ല. ജെഡിഎസ് ആയി തുടരും. പ്രസിഡണ്ട് സ്ഥാനത്തിന് പിടിമുറുക്കില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.