പ്രതിപക്ഷത്തിന് അസഹിഷ്‌ണുതയാണെന്നും അടിയന്തിരപ്രമേയം അവതരിപ്പിച്ച് സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്ത്. പ്രതിപക്ഷം സഭയില്‍ നിന്നും ഒളിച്ചോടി. അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറായില്ല. ജനാധിപത്യക്രമത്തില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടി. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്ന് മനസ്സിലാകുന്നില്ല. കുറേക്കാലമായി പ്രതിപക്ഷം സ്വീകരിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. നാട്ടില്‍ കലാപവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വീണുകിട്ടിയ അവസരം സൗകര്യപ്രദമായി എന്ന മട്ടിലാണ് പ്രതിപക്ഷം പെരുമാറിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ അക്രമത്തെ ആരും ന്യായീകരിച്ചിട്ടില്ല. എസ്എഫ്ഐ നടത്തിയ ആ മാർച്ചിനെ സിപിഎം ജില്ലാ നേതൃത്വം മുതൽ ദേശീയ കമ്മിറ്റി വരെ അപലപിച്ചു. സർക്കാർ കർക്കശമായ നിയമനടപടികളിലേക്ക് കടന്നു. ഉത്തരവാദികളെ അറസ്‌റ്റു ചെയ‌്തു. പെൺകുട്ടികളെയടക്കം അറസ്‌റ്റ് ചെയ‌്തു. ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ‌്തു. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നതിന് എഡിജിപിയെ ചുമതലപ്പെടുത്തി. ഇത്രയൊക്കെ ചെയ‌്തത് എൽഡിഎഫിന്റെ സംസ്‌കാരം കോൺഗ്രസുമായി വ്യത്യസ്‌തമായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ ഈ സംഭവത്തില്‍ സര്‍ക്കാരും സി.പി.എമ്മും ശക്തമായ നടപടിയെടുത്തു. എന്നാല്‍ ഈ അവസരം മുതലെടുത്ത് കലാപം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.- മുഖ്യമന്ത്രി പറഞ്ഞു.
ചുവരിലുള്ള മഹാതാമാഗാന്ധിയുടെചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണ്? ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ? എങ്ങനെ തോന്നി തകർക്കാൻ. ഗോഡ്‌സെ ചെയ‌്തത് പ്രതീകാത്മകമായി കോൺഗ്രസുകാർ ചെയ‌്തുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പട്ടപ്പോൾ കോൺഗ്രസ് നേതൃത്വം എന്താണ് പറഞ്ഞത്, ഇരന്നു വാങ്ങിയതെന്ന്. ഇതാണ് അവരുടെ സംസ്‌കാരം. വിമാനത്തിലെ സംഭവം ഉണ്ടാപ്പോൾ പറഞ്ഞത് ഞങ്ങളുടെ കുട്ടികൾ പ്രതികരിക്കുമെന്നാണ്. പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ പത്രപ്രവർത്തകനെ ഇറക്കി വിടും എന്നു പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമാണ്. ക്ഷണിച്ചുവരുത്തിയതല്ലേ? മിണ്ടാതിരിക്കണം ഇല്ലെങ്കിൽ ഇറക്കിവിടും എന്നാണോ പറയേണ്ടത്. ഒരു പത്ര സമ്മേളനമല്ലേ? എന്നോടും നിങ്ങൾ ചോദിക്കാറില്ലേ? എനിക്കിഷ്‌ടപ്പെട്ട ചോദ്യങ്ങളാണോ നിങ്ങൾ ചോദിക്കാറുള്ളത്? ഞാൻ അത്തരത്തിൽ പ്രതികരിക്കാറുണ്ടോ– മുഖ്യമന്ത്രി ചോദിച്ചു.