കണ്ണൂരിൽ 13 പേർക്കെതിരെ കാപ്പ(കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷ്യൻ) ആക്ട്) ചുമത്താനൊരുങ്ങി പോലീസ്.
മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികൾക്കെതിരേയാണ് കാപ്പ ചുമത്തുന്നത്.
ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്.
കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ പ്രതികളുടെ പേരിലാണ് വകുപ്പുകൾ ചുമത്തുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി പോലീസ് അറിയിച്ചു.
മാർച്ച് ഏഴിന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസിൽനിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികൾക്കെതിരേ കാപ്പ ചുമത്തുന്നത്.
കണ്ണൂർ തെക്കിബസാറിലെ റാസിയാനിവാസിൽ നിസാം അബ്ദുൾ ഗഫൂർ (35) ആണ് കേസിലെ പ്രധാന പ്രതി.
അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയാണിയാൾ.
കാപ്പാട് ഡാഫോഡിൽസ് വില്ലയിലെ അഫ്സൽ (37), ഇയാളുടെ ഭാര്യ ബൾക്കീസ് (28), ബൾക്കീസിന്റെ ബന്ധുവും തയ്യിൽ സ്വദേശിയുമായ ജനീസ് (40), നൈജീരിയൻ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികൾ. പ്രതികളെല്ലാം ജയിലിലാണ്
മയക്കുമരുന്ന് കടത്തൽ തടയുന്നതിനുള്ള 1988-ലെ നിയമമായ ‘പിറ്റി’ന് പുറമേയാണ് ഇവർക്കെതിരെ കാപ്പയും ചുമത്തുന്നത്.