പ്രവാചകൻ മുഹമ്മദ് നബിയെ ബിജെപി നേതാക്കൾ അധിക്ഷേപിച്ച സംഭവത്തിൽ
പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഇറാൻ ആണ് അവസാനമായി ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ പ്രതിഷേധമറിയിച്ചത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച്ചു.
ബിജെപി നേതാവിന്റെ അഭിപ്രായം എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് പുലർത്തുന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ട്വീറ്റ് ചെയ്തു.
ബിജെപി നേതാവിന്റെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നതായി കുറിച്ച ഷെഹബാസ്, മോദിയുടെ കീഴിൽ ഇന്ത്യ മത സ്വാതന്ത്യത്തിനെ ചവിട്ടിമെതിക്കുകയും മുസ്ളീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചു. ലോകരാജ്യങ്ങൾ ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.
വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത നടപടിയെ സൗദി അറേബ്യയും സ്വാഗതം ചെയ്തു.
സംഭവത്തിൽ ഖത്തറും കുവൈറ്റും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ച് വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെയും പാർട്ടിയുടെ മാധ്യമ ചുമതലക്കാരനായ നവീൻ ജിൻഡലിനെയും പ്രാഥമിക അംഗത്വത്തിൽ നിന്നു ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.