നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്‌പീക്കര്‍ എം.ബി.രാജേഷ് പ്രസ്‌താവിച്ചു. എന്നാല്‍ മീഡിയ റൂം ഒഴികെയുള്ള ഒരിടത്തും ക്യാമറ അനുവദിക്കില്ല. ദൃശ്യങ്ങള്‍ സഭാ ടി.വി. വഴി മാത്രമായിരിക്കും പുറത്തേക്ക് നല്‍കുക. അവ ഉപയോഗിക്കാനേ പാടുള്ളൂ. നിയമസഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നുമുള്‍പ്പെടെ സ്‌പീക്കര്‍ റൂളിങ് നല്‍കി. 2002-ലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് റൂളിങ് നല്‍കിയത്. സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ക്യാമറ ഇല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്ക് ഇല്ലെന്ന് എം.ബി.രാജേഷ് പ്രസ്‌താവിച്ചു. ചില തടസ്സങ്ങളെ പെരുപ്പിച്ചുകാണിച്ച് മാധ്യമ വിലക്കാണെന്ന് പറയുകയാണ്. സഭയിലെ ചില അംഗങ്ങള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കായി നല്‍കി. അവകാശ ലംഘനത്തിന് ഇവര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ പരാതി നല്‍കിയിട്ടുണ്ട്. മീഡിയ റൂമില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്. സംഭവം അതീവ ഗുരുതരമാണ്–സ്പീക്കർ പറഞ്ഞു.













