റിഫ മെഹ്‌നുവിന്റെ മൃതദേഹം വലിയ രീതിയിൽ അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുൾ അസീസ്. നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല.എന്നാൽ ജലാംശമെല്ലാം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു.
എങ്കിലും മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്നും അസീസ് പറഞ്ഞു. ഒറ്റനോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അസീസ് പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായം ചെയ്യുന്ന അബ്‌ദുൾ അസീസ് താൻ പുറത്തെടുക്കുന്ന 3901 -ആം മൃതദേഹമാണെന്നും അറിയിച്ചു.
ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയാണ് അസീസ്.
മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തീർച്ചയായും വരുമെന്ന് അസീസ് അറിയിക്കുകയായിരുന്നു.
ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നിന്ന് റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. പള്ളിപരിസരത്ത് വെച്ച് തന്നെ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നെങ്കിലും മൃത ദേഹം കാര്യമായി എഴുകിയിട്ടില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം മറവ് ചെയ്യും.
മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ലോഗറായ റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാർച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.