മോഡലും നടിയുമായ കാസർഗോഡ് സ്വദേശിനി ഷഹനയുടെ മരണത്തിൽ അടിമുടി ദുരൂഹത.
ഷഹനയും ഭർത്താവ് സജാദും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വീടിന്റെ ഉടമ ജസാർ വെളിപ്പെടുത്തി.
വഴക്ക് മൂലം പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഉടമ പറഞ്ഞു. മരണം നടന്ന വീട്ടിലേക്ക് ആദ്യം എത്തിയതും ഉടമ ജസാറാണ്.
താൻ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. വിളിച്ചിട്ട് ബോധംകെട്ട് വീണതാണെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും സജ്ജാദ് പറഞ്ഞു. തുടർന്ന് പോലീസിനെ വിളിച്ചു. പോലീസെത്തിയാണ് ഷഹനയെ ആശുപത്രിയിൽ എത്തിച്ചത്.
ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടന്നാണ് പോലീസ് പറഞ്ഞത്.എന്നാൽ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്.
മുറിയിൽ നിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്.
ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു.
ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ പറഞ്ഞു.
പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകള്‍ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബയും പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ട്. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ‘നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ’ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഭര്‍ത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞു.
ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെ ചൊല്ലി വഴക്കിട്ടിരുന്നതായി എ.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു.