സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സിബിഐ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാർ കാലത്താണ് സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
2012 ല്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് എംഎല്‍എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ വെച്ച് പരാതിക്കാരിയെ ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനമാക്കി കേസില്‍ ഹൈബിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ മേയ് അഞ്ചിന് കുറ്റകൃത്യം നടന്നു എന്ന് പറയപ്പെടുന്ന എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ സിബിഐ സംഘം പരാതിക്കാരിക്കൊപ്പമെത്തി പരിശോധന നടത്തിയിരുന്നു.
പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വീണ്ടും ഹൈബിയെ ചോദ്യം ചെയ്യുമെന്നും സിബിഐ സൂചന നല്‍കി.