ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ജനങ്ങളെ വലയ്ക്കുകയാണ്. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിന് പരോക്ഷ പിന്തുണ നൽകിയിട്ടുണ്ട്.
കോൺഗ്രസ് അനുകൂല സംഘടന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് എംപ്ലോയീസ് അസോസിയേഷനും (ടിഡിഎഫ്) ബിജെപി സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘുമാണ് (കെഎസ്ടിഇഎസ്) പണിമുടക്കുന്നത്. സിപിഐയുടെ കെഎസ്ടിഇയു (എഐടിയുസി) പിന്തുണ അറിയിച്ചിട്ടുണ്ട്. 51% ജീവനക്കാരാണ് 3 സംഘടനകളിലുമായുള്ളത്. 35% ജീവനക്കാരുള്ള സിഐടിയു വിന്റെ പരോക്ഷ പിന്തുണ കൂടെയാകുമ്പോൾ പണിമുടക്ക് ശക്തമാകും.
കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് വീതവും തലശേരിയിൽ നിന്ന് അഞ്ചും സർവീസുകളാണ് നടത്തിയത്.
കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി.
പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്.
തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്.
കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല.
കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി.
കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം.
സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. അനധികൃതമായി ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളവും പിടിക്കും.
എന്നാൽ, വിശപ്പിന്റെ സമരമാണ് നടത്തുന്നതെന്നാണ് ജീവനക്കാരുടെ പ്രതികരണം. 30 ദിവസം ജോലി ചെയ്ത് ശമ്പളമെന്ന അവകാശത്തിനാണ് സമരം. പ്രതിദിനം ആറരക്കോടിയോളം കളക്ഷൻ ലഭിക്കുന്ന കെഎസ്ആർടിസി യിൽ ശമ്പളം നൽകാൻ പണമില്ലെന്ന് പറയുന്ന സർക്കാർ ആ പണം എവിടെ പോകുന്നുവെന്ന് പറയണമെന്നും ജീവനക്കാർ പ്രതികരിച്ചു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പരമാവധി സർവീസുകൾ നടത്തുമെന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചു.
സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.