തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ അശ്ലീല വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം അഞ്ചിലേറെ പേർ പിടിയിലായി.
പാലക്കാട് കൊപ്പം ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ഷുക്കൂറിനെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് അഞ്ചിലേറെ പേർ വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് കസ്റ്റഡിയിലായത്.
ഇതില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹിയുമായ ശിവദാസന്‍ അടക്കം രണ്ടുപേരെ പോലീസ് കൊച്ചിയിലെത്തിച്ചു.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നാണ് കണ്ടെത്തൽ.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു.
എല്‍.ഡി.എഫ്. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. ഡോ. ജോ ജോസഫിനെ സാമൂഹികമാധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡി.ജി.പി.ക്കു നല്‍കിയ പരാതിയില്‍ സ്വരാജ് വ്യക്തമാക്കി. ജോ ജോസഫിനെതിരേ നടക്കുന്ന വ്യാജപ്രചാരണത്തിൽ ശക്തമായി പ്രതികരിച്ച് ഭാര്യ ഡോ. ദയ പാസ്‌കലും രംഗത്ത് വന്നിരുന്നു.
”നേതാക്കളോടുള്ള അപേക്ഷയാണ്, ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പിൻമാറണം, പച്ചക്കള്ളമല്ലേ. ഇതിൽ വാസ്തവമില്ലല്ലോ. ഉണ്ടാക്കി എടുക്കുന്ന വിഡിയോകളല്ലേ. ഇങ്ങനെ ചെയ്യാൻ പാടുണ്ടോ, ഇതു വളരെ ക്രൂരമല്ലേ. കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ? അവരുടെ കൂട്ടുകാരെ കാണണ്ടേ? എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ? നമ്മൾ മനുഷ്യരല്ലേ? എന്റെ സ്ഥാനത്ത് വേറൊരാളായാലും വിഷമമുണ്ടാവില്ലേ?”- ദയാ പാസ്കൽ ചോദിക്കുന്നു.
”അദ്ദേഹത്തിന്റെ പേരിൽ വ്യക്തിപരമായി ഒരുപാടു ട്രോളുകൾ വന്നു. അതൊന്നും കാര്യമാക്കിയില്ല. നിലപാടുകളാണ് രാഷ്ട്രീയത്തിൽ മൽസരിക്കുന്നത് എന്നു മനസ്സിലാക്കാത്തവരോട് എന്തു പറയാനാണ്. കുടുംബത്തെക്കൂടി ബാധിക്കുന്ന കാര്യങ്ങളാകുമ്പോൾ പ്രതികരിക്കാതിരിക്കാനാകില്ല. ഇതിൽ ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഞങ്ങൾക്കെതിരെ ഒരു പ്രൊഫഷണൽ സ്ഥാനാർഥിയായാൽ ഇതാണ് അനുഭവം, സൂക്ഷിച്ചോ എന്നൊരു ഭീഷണിയാണിത്. തെരഞ്ഞെടുപ്പ് എല്ലാവർക്കും ശബ്ദിക്കാനുള്ള ഇടമാണ്.
ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നത്. പൊതുവിൽ കേരള സമൂഹം ഇതിനെ അങ്ങനെതന്നെ എടുക്കും. രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല. പാർട്ടി പരാതി കൊടുത്തിട്ടുണ്ട്. നിയമ നടപടികൾ തുടരും.
എതിർ സ്ഥാനത്തുള്ള രണ്ടു സ്ഥാനാർഥികൾക്കെതിരെ ഒരു വാക്കെങ്കിലും മോശമായി ആരെങ്കിലും സംസാരിച്ചിട്ടില്ല. അങ്ങോട്ടു വളരെ ആദരവോടെ, ബഹുമാനത്തോടെയാണു സംസാരിക്കുന്നത്. ആ ഒരു മാന്യതയുടെ അംശമെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്’’ – ദയാ പാസ്കൽ പറഞ്ഞു.