നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.
കേസിലെ സാക്ഷിയാണ് കാവ്യ മാധവൻ.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ഇവിടെയെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ വീട്ടിൽവെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാൽ അന്വേഷണ സംഘം ഇതംഗീകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവ്യ അതും സമ്മതിച്ചില്ല.
ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇത്തവണയും അറിയിച്ചത്. ഇതോടെയാണ് ക്രൈം ബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്യാൻ നിർബന്ധിതരായത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.